Blog

  • 16. ഉദ്യോഗസ്ഥ പർവ്വം

    ശിശിരകാലത്തെ ഒരു സായം സന്ധ്യ

    വൈകുന്നേരം അഞ്ച് കഴിഞ്ഞു. ആകെയുള്ള മൂന്ന്-നാല് ജോലിക്കാർ എപ്പോഴേ പോയി.  

    അൽപ്പം കണക്ക് എഴുതി തീർക്കാൻ ബാക്കി. ഞാൻ ഓഫീസിൽ ഇരിക്കുന്നു.

    അപ്പോഴാണ് ഒരു വിൽപ്പന നികുതി ഉദ്യോഗസ്ഥൻറ ആഗമനം.

    ഗൈറ്റ് പോയിട്ട് ചുറ്റുമതിൽ തന്നെയില്ലായിരുന്നു എന്നതിനാൽ അദ്ദേഹത്തിന്റെ ആഗമനം മുൻകൂട്ടി അറിയാനും കഴിഞ്ഞില്ല.  

    വന്ന വഴി തെല്ലും ഗൗരവം വിടാതെ, പർച്ചേസ് രജിസ്റ്റർ, കാഷ് ബുക്ക്, ലെഡൂർ, സ്റ്റോക്ക് രജിസ്റ്റർ എന്നീ റെക്കോർഡകൾ തത്രഭവാന്റെ മുൻപിൽ ഹാജരാക്കാൻ ഉത്തരവായി.

     മാത്രമല്ല, കെ.റ്റി.സി.. ടി. വി. എസ്, എ.ബി. റ്റി. എന്നീ ട്രാൻസ്പോർട്ട് കമ്പനികളിൽ നിന്നുള്ള ഓരോ ലിസ്റ്റും അദ്ദേഹം പുറത്തെടുത്തു.  

    അടുത്ത ഒരു മണിക്കൂർ ആ ലിസ്റ്റുകളും ഞാൻ ഹാജരാക്കിയ പുസ്തകങ്ങളും കർശന പരിശോധനക്ക് വിധേയമാക്കി.  

    “മിസ്മാച്ച് ” ഒന്നും കാണാത്തതു കൊണ്ടായിരിക്കും കണെ കാൺകെ മുഖത്തിന്റെ ഗൌരവം ചോർന്ന് പോയിക്കൊണ്ടിരുന്നു. മാത്രമല്ല, ചിരിക്കണോ എന്നൊരു സംശയവും!  

    എല്ലാം തൃപ്തികരമായി പര്യവസാനിച്ചപ്പോൾ സന്തോഷം പങ്കിടുവാൻ ഞാൻ തയ്യാറായി,  

    സ്നേഹം മൂർച്ചിച്ചപ്പോൾ കുശലാന്വേഷണത്തിലേക്ക് സംഭാഷണം കടന്നു.

    അദ്ദേഹം അവിടത്തുകാരൻ തന്നെ.  

    ഞാൻ എവിടെ നിന്ന് ?  

    ” കുന്നംകുളം ”  

    ഇത് കേട്ട പാതി, അദ്ദേഹത്തിന്റെ മട്ടുമാറി.  

    ” എടുത്തു വെച്ച പുസ്തകങ്ങൾ ഇങ്ങോട്ട് എടുക്ക് !” എന്നായി.  

    തമാശ രൂപേണ അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അല്പം സ്തംഭിച്ചുപോയി.

    “സാറെ, പത്ത് വർഷം ഞാൻ ബോംബെയിൽ ആയിരുന്നു. വ്യവസായം തുടങ്ങാനാണ് ഇവിടെ വന്നത് ! നാട് കുന്നംകുളം എന്ന് കേൾക്കുമ്പോൾ എല്ലാ വരുടേയും പുരികം എഴുന്നേറ്റു നിൽക്കുന്നു. എനിക്ക് മനസ്സിലാകുന്നില്ല!

    “കാരണം ഉണ്ട് ”  

    അദ്ദേഹം പറഞ്ഞു തുടങ്ങി.  

    കുറച്ചു നാൾ മുൻപ് ഞങ്ങളുടെ സ്ക്വാർഡ് കുന്നംകുളം – തൃശൂർ റോഡിൽ സെയിൽ ടാക്സ് ചെക്കിങ്ങ് ചെയ്യുകയായിരുന്നു.  

    കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ഒരു മൂടി കെട്ടിയ ടെംബോ ഞങ്ങൾ കൈ കാണിച്ചു നിറുത്തി. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ ഒരു ഹാൻഡ് ബാഗുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.  

    കുന്നംകുളം ശൈലിയിൽ അയാൾ മൊഴിഞ്ഞു:  

    “മാഷെ, ഞാൻ ‘ജോബ്.’ ഈ വണ്ടീല് 12435 വല്യ ടിൻ കുട്ടിക്കൂറ പൌഡറ് മാത്രെ ഉള്ളൂ. ബില്ലും, കാര്യങ്ങളും ഒന്നും ഇല്ല്യ. മാർക്കറ്റ് വില ………ഉറുപ്പ്യ വരും. അതിൻറെ ടാക്സ്, പെനാലിറ്റി സഹിതം ……..ഉറുപ്പ്യ ആവും.  

    എല്ലാം ഇറക്കി എണ്ണി നോക്ക്യാലും ഒറ്റെണ്ണം പോലും കൂടലോ കൊറവോ കാണില്ല.”  

    ഇത്രയും പറഞ്ഞ് ബാഗ് തുറന്ന് മേൽ പറഞ്ഞ സംഖ്യ എടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി.  

    സത്യത്തിൽ ഞങ്ങൾ സ്തഭതരായി ഒരു നിമിഷം നിന്നു പോയി. കൂട്ടത്തിൽ സീനിയറായ ഞാൻ വേണം തീരുമാനമെടുക്കാൻ.  

    എന്തുകൊണ്ടോ അപ്പറഞ്ഞത് വിശ്വസിക്കാൻ ഒരു ഉൾവിളി ഉണ്ടായി എന്ന് പറയാം. എന്തുകൊണ്ട് എന്തെങ്കിലും തുക കൈക്കൂലിയായി തന്ന് വിഷയം ഒതുക്കി തീർക്കാൻ അയാൾ തുനിഞ്ഞില്ല?  

    ഞാൻ ആ തുക കൈപ്പറ്റി, രശീതിയും മറ്റു ഔദ്യോഗിക രേഖകളും കൈമാറുകയും ചെയ്തു.  

    ” ഇതിൽ എന്താണ് തെറ്റ്” ? ഞാൻ അന്വേഷിച്ചു.  

    ” ഒന്നുമില്ല ”  

    “പക്ഷെ, ഈ കടലാസും വെച്ച് അന്ന് രാതിയും, പകലും എത്ര ലോഡ് അയാൾ കടത്തിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു ”  

    ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.  

    മാത്രമല്ല  

    “ഒരു പെട്ടിക്കടയിൽ കയറി സിഗരറ്റ് (‘വിൽസ്) ചോദിച്ചാൽ “കുന്നംകുളം മത്യോ ” എന്ന മറു ചോദ്യം കേൾക്കാം. വില കുറവാണ്.

    ഡ്യൂപ്ലിക്കേറ്റിന് പ്രശസ്തമാണ് കുന്നംകുളം. സിഗരറ്റുൾപ്പെടെ മറ്റു പലതും കിട്ടും, വില കുറവിൽ!  

    ഇതിൻറെ സത്യാവസ്ഥ ഞാൻ കുറെ അന്വേഷിച്ചു.  

    ജന്മനാ കച്ചവട മനസ്ഥരാണ് കുന്നംകുളത്തുകാർ. ധനസ്ഥിതിയിലും മോശമല്ല.  

    ഉൽപ്പന്നങ്ങളുടെ ഉറവിടത്ത് അവർ എത്തും. കാഷ് കച്ചവടം. കിട്ടാവുന്ന എല്ലാ ഡിസ്ക്കൗണ്ടുകളും പേശി മേടിക്കും. പറ്റുമെങ്കിൽ ആ സ്ഥാപനത്തിന് തന്നെ വില പറഞ്ഞെന്നും വരും 🙂  

    പിന്നെ എക്സൈസ് ഡ്യൂട്ടി, ജി.എസ്.ടി. എന്നിവയൊന്നും ബാധകവും അല്ല.  

    ‘ബില്ല് ‘ എന്ന് കേട്ടാൽ തന്നെ അവർക്ക് ‘അലർജി’ ആണ്.

    അങ്ങിനെ എത്തുന്ന ചരക്ക്, കുറഞ്ഞ വിലക്ക് വിൽക്കുവാൻ അവർക്ക് സാധിക്കുന്നു. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് ഒന്നും അല്ല.  

    ഇത്തരത്തിൽ വന്ന ചരക്കാണ് ഞങ്ങളുടെ മുമ്പിൽ വന്നു പെട്ടത് എന്നാണ് എന്റെ ബലമായ വിശ്വാസം  

    കുന്നംകുളത്തുള്ള ഒരു കുടിൽ വ്യവസായമാണ് നോട്ടു പുസ്തക നിർമ്മാണം. പ്രമുഖ ബ്രാൻഡ് കളെല്ലാം അവിടെ നിർമ്മിച്ചവയാണ്. ശിവകാശിയുമായി കടുത്ത മത്സരത്തിലാണ് അവർ ”  

    ” ഒരു കണക്കും ഇല്ലാതെ ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളുമായി കുന്നംകുളത്തേക്ക് പോകുകയായിരുന്ന മൂടിക്കെട്ടിയ ഒരു ലോറി അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് ആക്സിഡൻ്റിൽ പെട്ടതും, അങ്ങിനെ അധികാരികളുടെ ശ്രദ്ധയിൽ പെട്ട കഥയും വേറെയും ഉണ്ട്.”  

    അദ്ദേഹം പറഞ്ഞു നിറുത്തി.  

    കുന്നംകുളത്തുകാരെ പറ്റി ഒരു ആരാധനാ ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.  

    നിരാകരണവ്യവസ്ഥ  

    ഈ കഥ / വിവരണം കഥാകാരൻറെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.

    mail. info@echtalloy.com

  • 16. ആന്തരിക ബലം

    ഏഴ് ദശാബ്ദങ്ങൾക്കുമുൻപാണ് ഈ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളി നീക്കാൻ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു.  

    അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.  

    തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:

    “ജോ ലൂയിസ് – ലോക ഹെവിവെയ്‌റ്റ് ബോക്‌സിംഗ് ചാമ്പ്യൻ.”  

    1937 മുതൽ 1949 വരെ തുടർച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യൻപട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കിൽ തന്നെ തള്ളിനീക്കാൻ ശ്രമിക്കുന്ന കൗമാര ക്കാരനെ തിരിച്ച് തള്ളാമായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. എന്നാൽ കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താൻ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകും വിധം തന്റെ അഡ്രസ് കാർഡ് നല്കുക മാത്രം ചെയ്തു.  

    എന്താണിതിന് കാരണം?  

    ജോ ലൂയിസിന്റെ ശരീരത്തെക്കാൾ കൂടുതൽ കരുത്ത് മനസിനുണ്ടായിരുന്നു. തിരിച്ചടിക്കാൻ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണ മെങ്കിൽ ആന്തരികബലം ഉണ്ടാകണം.

    മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചു കൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിത പൂർണമാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടു കളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ നമ്മുടെ ജീവിതം തന്നെ യാണ് നശിച്ചുപോകുന്നത്.  

    -കടപ്പാട് –









  • മുഖ ശാസ്ത്രം

    ഇന്ന് ഭൂമിയിൽ ഏതാണ്ട് 750 കോടി മനുഷ്യർ അധിവസിക്കുന്നുണ്ട്.

    ഈ മനുഷ്യരുടെയെല്ലാം രൂപ ഘടന ഒരേ രീതിയിൽ തന്നെയാണ്.

    രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

    മനുഷ്യ മുഖത്തിന്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

    ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത് രണ്ട് കണ്ണുകളും ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങ്ങളുമാണുള്ളത് .

    എന്നാൽ, വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ, ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും (സരൂപ ഇരട്ടകൾ ഉൾപ്പെടെ) മുഖങ്ങളെ വ്യത്യസ്തമായ രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങ്ങിനെയാണ് വിലയിരുത്താനാവുക.

    അപ്പോൾ, നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്‌ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ എങ്ങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

    -കടപ്പാട് –

  • 14.ശ്രീദേവിയും,മൂദേവിയും

    ഈ രണ്ടു പേരും എല്ലായ്പ്പോഴും നമ്മോടു കൂടെ ഉണ്ട്.

    സൽപ്രവർത്തികൾ ചെയ്യാൻ ശ്രീദേവി സഹായിക്കുമ്പോൾ, ദുഷ്പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയാണ് മൂദേവി . പക്ഷേ ഒരു കാര്യത്തിൽ രണ്ടു പേർക്കും യോജിപ്പുണ്ട്. വെള്ളത്തിനോടുള്ള വിരോധം.  

    അതുകൊണ്ട് തന്നെ കുളിക്കുമ്പോൾ മേലാസകലം നനയുന്നതുകൊണ്ട് രണ്ടു പേരും ശരീരത്തിന് പുറത്ത് ഇറങ്ങി നിൽക്കും.

    കുളി കഴിഞ്ഞ് തോർത്തുമ്പോൾ മൂദേവി തൻ്റെ തനിസ്വഭാവം കാണിക്കും.

    ചാടി ഉണങ്ങിയ ഭാഗത്ത് കയറി പറ്റും.

    അത് മുഖത്തെങ്ങാനും ആയാൽ പിന്നെ അന്നത്തെ ദിവസം കട്ടപ്പൊഹ!

    അതുകൊണ്ട് പ്രിയരെ, കുളികഴിഞ്ഞ് ആദ്യം പുറം തോർത്തുക.

    പിന്നീട് ഷർട്ടോ, ബനിയനോ ഇട്ട് മറയ്ക്കാമല്ലൊ?  

    ഉടനെ മുഖം തോർത്തണം. ശ്രീദേവി അവിടെ കയറി ഇരുന്നോളും. അന്നത്തെ ദിവസം ശുഭം!  

  • 13. “വരിക വരിക പാപിയെ” …  

    സുവിശേഷ പ്രസംഗം നടക്കുകയാണ്.  

    ഉപദേശി കാര്യമായി പ്രസംഗിക്കുകയും.

    അപ്പോഴാണ് ഒരു മെത്രാച്ചൻ കൺവെൻ ഷനിൽ പ്രസംഗിക്കാൻ വന്നു കൊണ്ടിരുന്നത്.

    വിവരം കേട്ട ഉടനെ ഉപദേശി പറഞ്ഞു നമുക്ക് ഇപ്പോൾ മെത്രാച്ചനെ സ്വാഗതം ചെയ്യാൻ ഒരു ഗാനം ആലപിക്കാം.. എല്ലാവരും 152-ാo നമ്പർ ഗാനം എടുക്കുവിൻ എന്ന് പറഞ്ഞ് അദ്ദേഹം ആ ഗാനം പാടാൻ തുടങ്ങി .

     ” വരുന്നു നാശമയ്യോ, പാരിൽ വരുന്നു നാശമയ്യോ..” എന്ന് തുടങ്ങുന്ന ക്രിസ്തീയ ഗാനം അദ്ദേഹം ആലപിക്കാൻ തുടങ്ങി.

    സ്പീക്കറിൽ കൂടെ ആലപിച്ച ഈ ഗാനം തിരുമേനി അകലത്തു നിന്നു തന്നെ കേട്ടു.

    ഒന്ന് ഞെട്ടിയെങ്കിലും അദ്ദേഹം യാത്ര തുടർന്നു.

    തിരുമേനിയുടെ വാഹനവ്യൂഹം കൺവെൻഷൻ സെൻ്ററിൻ്റെ അടുത്തെത്തി.

    ഇതു മനസ്സിലാക്കിയ ഉപദേശി, എറ്റുപദേശിയോട് ഗാനം 167-ാo നമ്പർ എടുക്കാൻ പറഞ്ഞു.  

    അപ്പോഴേക്കും തിരുമേനി കാറിൽ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കാൻ തുടങ്ങി.  

    ” വരിക, വരിക പാപിയെ, നോക്ക നിൻ്റെ പാതയെ … ” എന്നു തുടങ്ങുന്ന ഗാനം സ്പീക്കറിൽ കൂടെ മുഴങ്ങി.  

    തിരുമേനി ശരിക്കും ഞെട്ടി.

    ‘തൻ്റെ പൂർവ്വകാല ജീവിതം, ഉപദേശി എങ്ങിനെ മനസ്സിലാക്കി ‘

    മെത്രാച്ചൻ പരിഭ്രമിച്ചു കൊണ്ട് ചിന്തിച്ചു. തിരിച്ചു പോകണോ എന്നു വരെ അദ്ദേഹം ആലോചിച്ചു.

    നടക്കുന്ന വഴി നല്ലപോലെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം നടത്തം തുടർന്നു.

    മെത്രാച്ചൻ ഒരു പൊക്കം കുറഞ്ഞ യാളായിരുന്നു.

    പിൻവശത്തിരിക്കുന്ന ജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

    ഇത് മനസ്സിലാക്കിയ ഉപദേശി, ഒരു കസേര എടുത്തിട്ടിട്ട് അദ്ദേഹത്തോട് അതിൽ കയറി നിന്ന് പ്രസംഗം തുടരാൻ അപേക്ഷിച്ചു. തിരുമേനി കസേരയിൽ കയറി നിന്ന് പ്രസംഗം തുടർന്നു. ജനം നിശ്ശബ്ദരായി പ്രസംഗം കേട്ടു കൊണ്ടിരിന്നു.  

    യേശുക്രിസ്തുവിൻ്റെ അവസാന നാളുകളെ പറ്റി ക്രിസ്തുവിൻ റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇപ്പോൾ നിങ്ങൾ എന്നെ കാണുന്നു; കുറഞ്ഞൊന്നു കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല”  

    ഇത് പറഞ്ഞു തീർന്നില്ല; അപ്പോഴേക്കും മെത്രാച്ചൻ നിന്നിരുന്ന കസേരയുടെ കാലുകൾ പഴക്കം കൊണ്ട് ഒടിയുകയും,  

    മെത്രാച്ചൻ നിന്ന നിൽപ്പിൽ നിന്ന് താഴോട്ടു വീഴുകയും ചെയ്തു.

    (The views expressed in this article /story is solely for entertainment purposes)

  • 12. “ചോർ, ചോർ “

    നട്ടുച്ചക്ക് ഉഗ്രപ്രതാപിയായി ജ്വലിച്ച് നിന്ന ആ സൂര്യഗോള കിരണങ്ങൾ വൈകുന്നേരം വിട പറയുമ്പോൾ, മേഘ പാളികളിൽ തട്ടി പ്രതിപലിച്ച് രാത്രിയുടെ ഹസ്തങ്ങളിലേക്ക് വഴുതി വീഴുന്നത് അല്പം വിഷമത്തോടെ ഞാൻ കണ്ടു നിന്നു.

    രാവിലെ എട്ടരക്കു തുടങ്ങിയ തപസ്യ വൈകുന്നേരം അഞ്ച് മണിക്ക് തീരുമെങ്കിലും കമ്മേർഷ്യൽ മാനേജർ യാത്രയായതിന് ശേഷമാണ് ബാക്കി സ്റ്റാഫ് ഓരോരുത്തരായി സ്ഥലം വിടുന്നത്.  

    ബസ്സു കിട്ടാൻ സയണിലെ സെൻട്രൽ അവന്യൂ റോഡ് വരെ നടക്കണം.

    പെട്ടന്നാണ് ആ ദൃശ്യം കണ്ണിൽ പെട്ടത്. ഒരു ചെറിയ ജനക്കൂട്ടം! അടുത്തു ചെന്നപ്പോൾ മനസ്സിലായി അവരെല്ലാവരും കൂടി താഴെ വീണു കിടക്കുന്ന ഒരാളെ ചവുട്ടി മെതിക്കുന്നു.  

    ” ചോർ, ചോർ ” (കള്ളൻ, കള്ളൻ) എന്നും ” പോക്കറ്റ് മാർ ” (പോക്കറ്റടിക്കാരൻ ) എന്നും വിളിച്ചു പറയുന്നതും കേൾക്കാം.  

    പ്രതിരോധ ശേഷി നഷ്ടപ്പെട്ട അയാൾ നിസ്സഹായനായി കമിഴ്ന്ന് കിടക്കുകയാണ്. നോക്കി നിൽക്കാനല്ലാതെ വേറെ ഒന്നും എനിക്കു ചെയ്യാൻ പറ്റുമായിരുന്നില്ല.  

    താമസമുണ്ടായില്ല എവിടേ നിന്നോ ഒരു ഹവീൽദാർ (ബോംബെയിൽ പോലീസിനെ പറയുന്നതങ്ങിനെ) പ്രത്യക്ഷപ്പെട്ടു.  

    വന്ന വഴി കൈയിൽ ഇരുന്ന ദണ്ഡ് ചുഴറ്റി കൊണ്ട് ആക്രോശിച്ചു . ” സാലെ ബേൻxxxx (ഒരു മുഴുത്ത തെറി) ക്യാ ദേഘ് ത്താ ഹായ് . ഇദർ തേരാ മാ xxxx (വേറെ മുഴുത്തെ തെറി ) ഹെ ക്യാ ! “

    “ചൽ സാലെ ഗർ ചൽ (പോ, വീട്ടിൽ പോ). “

    “കോൻ മാരാ ഇസ് കൊ? (ഇദ്ദേഹത്തെ കൈ വച്ചത് ആർ)”.

    “സബ് ചലോ. ഠാണാ ചൽ.” (പോലീസ് സ്റ്റേഷൻ വരെ വന്നാലും)

    സ്നേഹ സംപുഷ്ടമായ ഈ ക്ഷണം കേട്ട പാതി കേൾക്കാത്ത പാതി ജനക്കൂട്ടം വെയിൽ കണ്ട മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതായി.
    കള്ളന്റെ കൈയും പിടിച്ച് ആ മാന്യ ദേഹം മുന്നോട്ട് നടന്നു.

    ബാക്കിയുണ്ടായ ഏതാനും പേർ, ഞാൻ ഉൾപ്പെടെ, പിന്തുടർന്നു. വഴിക്ക് ഓരോരുത്തരായി കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. അവസാനം ഞാൻ മാത്രമായി.
    ഇതിനിടെ കഥാനായകനും, കള്ളനും ഇടത് നടപ്പാത വിട്ട് റോഡിന്റെ നടുക്കുള്ള ഡിവൈഡറിലേക്ക് നീങ്ങി നടക്കുന്നുണ്ടായിരുന്നു.

    കുറച്ചകലം വിട്ട് ഞാൻ പിൻതുടർന്നു. മാട്ടുംഗ വരെ എത്തിക്കാണണം.  

    കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

    കുറച്ച് കഴിഞ്ഞപ്പോൾ പോലീസിന്റെ കൈ കള്ളന്റെ കൈയ്യിൽ നിന്നും വേർപ്പെടുന്നത് കണ്ടു. രണ്ടു പേരും കുറച്ചു ദൂരം ഒരുമിച്ച് നടന്നു.  
    പിന്നെ ഓരോരുത്തരും അവരവരുടെ വഴിക്ക് മാറി മാറി പോകുന്നത് ഞാൻ ശ്രദ്ധിച്ചു.

    എല്ലാം ശുഭം.

    (പിന്നീട് കൂട്ടുകാർ പറഞ്ഞറിഞ്ഞു. ഇത് ബോംബെയിലെ സ്ഥിരം കാഴ്ചയാണ്. പിടിക്കപ്പെടും എന്നുറപ്പായാൽ കള്ളൻ സ്വയം കമിഴ്‌ന്ന് കിടക്കും. ഭേദ്യം ചെയ്യലൊന്നും ദേഹത്തിലെ സുപ്രധാന ഭാഗങ്ങളെ ബാധിക്കില്ല എന്നും.

    പോലീസും, ഇക്കൂട്ടരും തമ്മിലുള്ള അവിഹിത ‘ നെക്സസി’ നെ കുറിച്ചും)

    ———————-


  • 11. കബിൻസും രാജകീയ ഈച്ചയും

    ഒരിടത്ത് ഒരു സമ്പൽ സമൃതമായ രാജ്യം ഉണ്ടായിരുന്നു. ഒരു നല്ല രാജാവിൻറെ കീഴിൽ ഈ രാജ്യം അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്നു. ഒരു ദിവസം രാജദർബാർ കൂടിക്കൊങ്ങിരുന്നപ്പോൾ ഒരു ഈച്ച ദർബാർ ഹാളിലേക്ക് പറന്ന് വന്നു. അത് ചുറ്റിപ്പറന്ന് പറന്ന് അവസാനം രാജാവിൻറെ മൂക്കിൻ മേൽ വന്നിരിപ്പായി … ബസ്… ബസ് എന്ന് മൂളിക്കൊണ്ട്.

    ഈ മൂളൽ കേട്ട് കേട്ട്, രാജാവിന് ചിന്തിക്കാൻ പോലും പറ്റാതായി. രാജകാര്യങ്ങൾ പലതും താളം തെറ്റി.  എന്തിനു പറയുന്നു, കുടിവെള്ള വിതരണം പോലും അവതാളത്തിലായി. ഇപ്പോഴെങ്ങാനും ഒരു യുദ്ധം വന്നാലത്തെ അവസ്ഥ ആലോചിച്ച് രാജപണ്ഡിതന്മാരെല്ലാം അസ്വസ്ഥരായി. ഇതിനൊരു പരിഹാരം ആലോചിച്ച് അവരെല്ലാം ചിന്താക്രാന്തരായി. കബിൻസ് സദസിലെ വെറും ഒരു പരിചാരകനായിരുന്നു. “ഒരു തുണിയെടുത്ത് ആട്ടിക്കളയണം” അവൻ നിർദ്ദേശിച്ചു.

    അതു കേട്ട് പണ്ഡിതന്മാർ ഞെട്ടിത്തരിച്ചു. “വിഡ്ഢിത്തം പറയാതെടാ . ഇത് രാജകീയ നാസാഗ്രം ആണ് എന്ന് മറക്കല്ലേ.” അവരെല്ലാവരും ഗൌരവമായ ചിന്തയിലും അന്വോന്യ ചർച്ചകളിലും മുഴുകി.

    ഈ സമയമെല്ലാം രാജാവ് മൂളിച്ച സഹിച്ചു കൊണ്ടേയിരുന്നു.

    പെട്ടന്ന് ഒരു പണ്ഡിതൻ ചാടി എഴുന്നേറ്റ് പരിചാരകനെ വിളിച്ച് എന്തോ പറഞ്ഞു.അയാൾ ധ്രുദഗതിയിൽ പുറത്തേക്ക് പോയി.

    താമസം വിനാ അയാൾ മടങ്ങി എത്തി; കൈയിൽ ഒരു കൂടും അതിൽ ഒരു പക്ഷിയും.

    രാജാവിൻറെ മുമ്പിൽ പണ്ഡിതൻ കൂടും കൊണ്ട് ചെന്നു. കൂടു തുറക്കേണ്ടതാമസം പക്ഷി നേരെ രാജാവിൻറെ കിരീടത്തിന് മുകളിൽ ഇരുപ്പ് ഉറപ്പിച്ചു; ക്ലക്ക്, ക്ലക്ക് എന്ന് പാടാൻ തുടങ്ങി.

    രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ശബ്ദമില്ലാതെ ശാന്തമായി ചിന്തിക്കാം.

    “തിരുമേനി – തിരുമേനി ഇപ്പോൾ ബസ് – ബസ് നേക്കാൾ കൂടിയ ശബ്ദമാണല്ലൊ – അപ്പോൾ എങ്ങനെ ചിന്തിക്കാം പറ്റും” കബിൻസ് ആരാഞ്ഞു. കല്പിച്ചാലും, അടിയൻ രണ്ടിനേയും ഓടിച്ചു കളയാം”

    അത് ശരിയാണല്ലൊ! ഇപ്പോഴും തനിക്ക് ചിന്തിക്കാൻ വിഷമമാണല്ലൊ..

    ഇതിനൊരു പരിഹാരം കാണാൻ പണ്ഡിതന്മാരോട് രാജാവ് ആജ്ഞാപിച്ചു. പണ്ഡിതന്മാർ ഒറ്റക്കും കൂട്ടായും ഈ സമസ്യക്ക് ഒരു പരിഹാരം ആലോചിക്കാനും തുടങ്ങി.  

    അവർ കൂട്ടായി എടുത്ത തീരുമാനപ്രകാരം ഒരു പണ്ഡിതൻ പുറപ്പെട്ട് പോയി. അധികം താമസിയാതെ മടങ്ങിവന്നു.കയറിൻറെ അറ്റത്ത് ഒരു വിചിത്ര ജീവിയെ വലിച്ചു കൊണ്ടാണ് വരവ്.

    കാട്ടുമാക്കാൻ എന്ന ആ ജീവി രാജാവിനേയും, പക്ഷിയേയും കണ്ട വഴി ചാടി രാജാവിൻറെ തോളത്ത് കയറി ഇരിപ്പുറപ്പിച്ചു. മാത്രമല്ല ഉച്ചത്തിൽ “പ്രങ്ക്, പ്രങ്ക്” എന്ന് ശബ്ദമുണ്ടാക്കാനും തുടങ്ങി. അതിൻറെ ശബ്ദത്തിൽ ‘ബസ് -ബസ്സും ‘ ‘ക്ലക്ക് – ക്ലക്ക് ” ശബ്ദങ്ങളും നിഷ്പ്രഭമായി.

    രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ഉം, ക്ലക്ക് – ക്ലക്ക് ഉം ശബ്ദങ്ങൾ ഇല്ലാതെ ശാന്തമായി ചിന്തിക്കാം”

    കബിൻസ് ഇതെല്ലാം കണ്ടുകൊണ്ട് അരികെ തന്നെ നിൽപ്പുണ്ട്. അവൻ എന്തോ പറയാൻ എഴുന്നേറ്റു. പണ്ഡിതന്മാർ അവനെ രൂക്ഷമായി നോക്കി.

    രാജാവിന്റെ ഗതികേട് അവന് തീരെ സഹിച്ചില്ല. എന്തുമാകട്ടെ എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ പറഞ്ഞു.

    “തിരുമേനി, ഇപ്പോൾ ഇതും കൂടെ ആയപ്പോൾ തിരുമേനിക്ക് ശാന്തമായി കാര്യങ്ങൾ കേൾക്കാനും, മനസ്സിലാക്കാനും ഉത്തരവിടുവാനും എങ്ങിനെ കഴിയും.

    ” ഏങ്ങ്” എന്നൊരു ശബ്ദം ഉണ്ടാക്കാനേ തിരുമേനിക്ക് കഴിഞ്ഞുള്ളു.

    ഇത് കേട്ട പാടെ പണ്ഡിതന്മാരിൽ രണ്ടു പേർ ഇറങ്ങി നടന്നു. താമസിയാതെ അവർ ഒരു ജീവിയെ കഴുത്തിൽ രണ്ടു കയറും കൊണ്ട് ബന്ധിച്ച് വലിച്ചു കൊണ്ടുവന്നു.

    ആ ജീവിയാകട്ടെ കാട്ടുമാക്കാനെ കണ്ട ഉടൻ തിരുമേനിയുടെ മടിയിൽ ചാടിക്കയറി ഇരിക്കുകയും, വാ-ഹൂ-വാ, വാ-ഹൂ-വാ എന്ന് അത്യുച്ചത്തിൽ അലറുകയും ചെയ്തു കൊണ്ടിരുന്നു.

    ബസ് -ബസ്, ക്ലക്ക് -ക്ലക്ക്, പ്രങ്ക്- പ്രങ്ക് എന്നീ ശബ്ദങ്ങളൊന്നും കേൾക്കാനേ ഉണ്ടായിരുന്നില്ല.

    അവശനായ തിരുമേനി, ആംഗ്യ ഭാഷയിൽ കബിൻസി നോട് ആവശ്യപ്പെട്ടു.

    “ഒന്നു രക്ഷപ്പെടുത്തൂ “

    കബിൻസ് പിന്നെ ഒന്നും ചിന്തിച്ചില്ല, അവിടെ കണ്ട ഒരു ഷാൾ എടുത്ത് രാജാവിന്റെ മടിയിലിരുന്ന വാ-ഹൂ-വാ യെ അടിച്ചു. അടിയുടെ ആഘാതത്തിൽ രാജാവ് മറിഞ്ഞു വീണു.

    അതോടുകൂടി വാ-ഹൂ-വാ യും പ്രങ്ക് – പ്രങ്ക് ഉം കാട്ടിലേക്ക് ഓടി മറയുകയും, ബസ് -ബസ് ഉം ക്ലക്ക് -ക്ലക്കും പറന്നു പോകകയും ചെയ്തു.

    രാജാവിൻ റെ മനസ്സ് വേനൽക്കാലത്തെ പ്രഭാത സൂര്യനെ പ്പോലെ ശാന്തവും, സുന്ദരവും, പ്രസന്നവും ആകുകയും ചെയ്തു.  












  • തെന്നാലിരാമൻ

    രാജാവ് രാജവ്യാപകമായി ഒരു മത്സരം നടത്താൻ തീരുമാനിച്ചു.

    മത്സരം ഇങ്ങിനെ:-

    മത്സരാർത്ഥികൾക്ക് കൊട്ടാരത്തിൽ നിന്നും ഓരോ കുതിരയെ കൊടുക്കും. അവർ അതിനെ ഒരു മാസം പരിചരിക്കണം. വേണ്ട ചിലവുകൾ ദിനംപ്രതി കൊട്ടാരത്തിൽ നിന്നും ലഭിക്കും.

    ഈ വിവരം രാജ്യം മുഴുവൻ ചെണ്ട കൊട്ടി അറിയിച്ചു.

    കുതിരയെ വാങ്ങാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഒട്ടേറേ പേർ ആദ്യത്തെ രണ്ടു നിരീക്ഷണങ്ങളിൽ തന്നെ പരാജയപ്പെട്ടു. ശേഷിച്ച ചുരുക്കം പേർക്ക് ഓരോ കുതിരയെ വീതം ലഭിച്ചു.

    അതിൽ തെന്നാലിരാമനും കിട്ടി ഒരു കുതിരയെ !

    രാമൻ കൃത്യമായി നിത്യവും കൊട്ടാരത്തിൽ എത്തി കുതിരക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഏറ്റുവാങ്ങും. അതിൽ ഒന്നും കുതിരക്കു കൊടുക്കാറില്ല. എല്ലാം മാർക്കറ്റിൽ വിറ്റഴിച്ച് സ്വന്തം ആവശ്യങ്ങൾ
    നിറവേറ്റി കൊണ്ടിരുന്നു.

    ദോഷം പറയരുതല്ലൊ?

    കുതിരക്ക് എല്ലാ ദിവസവും കൃത്യം പത്തു മണിക്ക് ഒരു പിടി പുല്ല് കൊടുക്കും.

    ക്രമേണ തെന്നാലി തടിച്ചും, കുതിര മെലിഞ്ഞും വന്നു.

    അങ്ങിനെ ആ സുദിനവും വന്നു ചേർന്നു..

    എല്ലാവരും അവരവരുടെ കുതിരകളുമായി രാവിലെ തന്നെ രാജകൊട്ടാരത്തിൽ ഹാജരായി.

    തെന്നാലി വന്നതോ ഒറ്റക്കും!

    ദിവാൻ ഓരോ കുതിരയേയും നേരിട്ട് കണ്ട് മാർക്കിട്ടു തുടങ്ങി.

    തെന്നാ ലിയുടെ ഊഴമെത്തി.

    “തൻറെ കുതിര എവിടെ ?”

    “ദിവാൻജി, എൻറെ കുതിര ഇവിടെ നിന്ന് തന്ന ഭക്ഷണമെല്ലാം കഴിച്ചു വളരെ ശക്തി പ്രാപിച്ച് വീട്ടിലെ ലായത്തിൽ ഉണ്ട്. അവിടെ നിന്ന് ഇങ്ങോട്ട് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ് . അങ്ങുന്ന് അവിടം വരെ ഒന്ന് വന്നാലും. നേരിട്ട് കണ്ട് മാർക്ക് ഇടാമല്ലൊ!”

    മറ്റെല്ലാ കുതിരകളേയും കണ്ട് മാർക്ക് ഇട്ട ശേഷം ദിവാൻ
    തെന്നാലിയുടെ വീട്ടിൽ എത്തി.

    “എവിടെ കുതിര ?” ദിവാൻ അന്വേഷിച്ചു. “ഇതാ ആ ലായത്തിലുണ്ട്”

    അടച്ചു പൂട്ടിയ മുറി ചൂണ്ടിക്കാട്ടി രാമൻ പറഞ്ഞു.

    പുല്ലു കൊടുക്കാനുള്ള ദ്വാരമൊഴികെ വേറെ വാതിലുകളൊന്നും ആ മുറിക്ക് ഉണ്ടായിരുന്നില്ല.

    ദിവാൻ കുതിരയെ കാണാൻ തല ആ ദ്വാരം വഴി അകത്തേക്ക് ഇട്ടു.

    ദിവാൻറെ നീണ്ട താടിയായിരുന്നു ആദ്യം ഇട്ടത്.

    തൻറെ ദിനം തോറും ഉള്ള പുല്ലായിരിക്കും എന്ന് കുതിര കരുതിക്കാണണം.

    കണ്ടവഴിക്ക് കുതിര ദീവാൻ്റ താടിമീശ കയറി
    പിടിച്ചു വലിക്കാൻ തുടങ്ങി. വേദന സഹിച്ച് ദീവാൻ തൻ്റെ താടി പുറത്തോട്ട് വലിച്ചു.

    തനിക്ക് ആകെയുള്ള റേഷൻ പുല്ല് കൈവിട്ടു പോകുo എന്ന വേവലാതിയിൽ കുതിരയും വിട്ടു കൊടുത്തില്ല.

    കുതിര അകത്തോട്ടും, ദിവാൻ പുറത്തോട്ടും !

    എന്തായാലും ദിവാൻ വിജയിച്ചു. താടി കുറച്ചൊക്കെ പോയി എന്നാലും!!!

    “കുതിര അതിബലവാൻ തന്നെ .മറെറല്ലാ കുതിരകളേക്കാൾ യോഗ്യൻ .”

    വേദനിക്കുന്ന താടി തടവിക്കൊണ്ട്
    അദ്ദേഹം രാജാവിന് റിപ്പോർട്ട് സമർപ്പിച്ചു.

    അങ്ങിനെ തെന്നാലിരാമൻ രാജഹസ്തത്തിൽ തിന്നും ട്രോഫി യും മറ്റു സമ്മാനങ്ങളും എറ്റു വാങ്ങി.

    മാത്രമല്ല മന്ത്രിമാരോടൊപ്പം രാജസദസ്സിൽ ഇരിക്കാനുള്ള അവകാശവും!

  • മൃത്യുവുമായി മുഖാമുഖം.

    11th മാർച്ച് 1973

    അന്നൊരു ഞായറാഴ്ചയായിരുന്നു.

    മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ദിവസം!
    പകൽ മുഴുവൻ അലസമായി ഇരുന്നു.

    വൈകുന്നേരമായപ്പോൾ,സായംകാലം ആസ്വദിക്കാനും അല്പം കാറ്റു കൊള്ളുവാനും, ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ മോട്ടോർ സൈക്കിളിൽ ബോംബെയിൽ ഞങ്ങൾ താമസിച്ചിരുന്ന ‘പന്ത് നഗറി’ നടുത്ത് ‘വിക്രോളി’ എന്നിടത്തുള്ള ‘ഗോദേറേജ് ബോയ്സ് കമ്പനിയുടെ പുറകറ്റത്തുള്ള ഒഴിഞ്ഞ ഒരിടത്ത് എത്തി.

    കുറച്ചകലത്തുള്ള ‘ഈസ്റ്റേൺ എക്സ്‌പ്രസ്സ് ഹൈവെ ‘ യിൽകൂടിയുള്ള ഇടമുറിയാതെയുള്ള ട്രാഫിക്ക് ഒരു വശത്തും, ‘പാർലെ ‘ കമ്പനിയിൽ നിന്നുള്ള ബിസ്ക്കറ്റിൻറെ രുചിമണം മറെറാരിടത്തുനിന്നും ,ഇതിനുപരിയായി’ സിന്തോൾ’ സോപ്പിൻറെ ശുചിമണം വേറൊരിടത്തുനിന്നും വന്നു കൊണ്ടേയിരുന്നു. ഭാര്യ മോട്ടോർ സൈക്കിളിൻറെ സീറ്റിൽ ഇരിക്കുന്നു; ഞാൻ തൊട്ടടുത്ത് മോട്ടോർ സൈക്കിളിൽ ചാരി നിൽക്കുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

    തികച്ചും ‘റൊമാൻ്റിക്’ അന്തരീക്ഷം!

    അപ്പോഴാണ് അത് സംഭവിച്ചത്!

    എൻറെ വലത് കാലിൽ എന്തോ ചുറ്റുന്ന പോലെ. ഓട്ടോമാറ്റിക്ക് ആയി ഞാൻ കാൽ കുടഞ്ഞു. ചുറ്റൽ കൂടുതൽ ശക്തമാകുകയാണ്. ഞാൻ ശക്തിയായി ഒന്നുകൂടി കുടഞ്ഞു.

    എന്തോ കടിക്കുന്ന പോലെ തോന്നി, ചുറ്റൽ വിടുകയും ചെയ്തു. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമല്ല. ഒരു ടോർച്ചാണെങ്കിൽ കയ്യിലും ഇല്ല.

    ഉടൻ തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അതിൻറെ ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ ഞാൻ കണ്ടു…. അതാ ഒരു വലിയ പാമ്പ് ഇഴഞ്ഞ് പോകുന്നു!

    അതെന്നെ കടിച്ചിട്ടുണ്ട്. കടി കൊണ്ടിടത്ത് വേദനയും ഉണ്ട്. ഭാര്യ ഇതൊന്നും കണ്ടിട്ടില്ല – ഞാൻ പറയാനും പോയില്ല.

    “നമുക്ക് മടങ്ങാം”

    സ്റ്റാർട്ടായ ബൈക്കിൽ ഞങ്ങൾ കയറി പുറപ്പെട്ടു.

    ഭാര്യയെ വീട്ടിലാക്കി, ബൈക്ക് വീട്ടിൽ വെച്ച് ഒരു ടാക്സി പിടിച്ച് ‘പ്രഭാകര’ നേയും (ഒരു സ്നേഹിതൻ) കൂട്ടി യാത്ര തുടർന്നു.

    ‘സയൺ’ ഹോസ്പിറ്റലാണ് ലക്ഷ്യം.

    അവിടെ വരെ എത്തുമോ ആവോ!

    മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ചെറിയ ജംകഷൻ ഉണ്ട്.

    നല്ല കണി തന്നെ!

    “ട്രാഫിക്ക് ഇൻസ്പെക്ടർ ” എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം പോത്തുകൾ എതിരെ വരുന്നു. അവ കടന്നുപോകുന്നതു വരെ കാത്തു നില്ക്കുക എന്നല്ലാതെ മറ്റൊന്നും സാധ്യമല്ല.

    അങ്ങിനെ സയൺ ഹോസ്പിറ്റലിൽ എത്തി.
    ഹോസ്പിറ്റലിൽ പ്രവേശന പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു.

    അത് കഴിഞ്ഞപ്പോൾ എല്ലാം പെട്ടന്നായി. ‘ഡ്രിപ്പ്’ ലൈൻ പെട്ടന്ന് തുടങ്ങി.

    കൈ തണ്ടയിൽ നാലു ടെസ്റ്റ് ഇഞ്ചക്ഷൻ തന്നു.
    ഏതെങ്കിലും ഒന്ന് ‘റിയാക്ഷൻ’ കാണിക്കും. അതനുസരിച്ചുള്ള “ആൻറി വെനം” വേണം
    ഡ്രിപ്പ് വഴി തരാൻ.

    പത്തു മിനിറ്റിനകം അതും തുടങ്ങി.

    ഇനി കിടക്കുക തന്നെ!

    അത്യാഹിത വിഭാഗത്തിൽ പെട്ട ആ വാർഡിൽ ഉള്ള രോഗികളെ സിസ്റ്റർമാർ സംബോധന ചെയ്യുന്നത് അവരുടെ പേരല്ല; രോഗത്തിൻറെ പേർ.!

    “പേപ്പട്ടി”, “ഫോളിഡോൾ”, “പാമ്പ് ” എന്നിങ്ങനെ.

    എൻറെ തൊട്ടടുത്ത്, ഒരു സ്ക്രീൻ വ്യത്യാസത്തിൽ കിടന്നിരുന്നത് ഒരു പേപ്പട്ടി വിഷ ബാധിതനായിരുന്നു. രോഗം മൂർച്ചിച്ച അയാളുടെ കയ്യും, കാലും ബദ്ധിച്ചിരുന്നു.

    എല്ലാം കൊണ്ടും മനസ്സ് മരവിക്കുന്ന കാഴ്ചകൾ.

    അർദ്ധരാത്രിക്ക് ശേഷം എങ്ങോട്ടോ കൊണ്ടുപോയി.

    എൻ റെ ഒരു അകന്ന ബന്ധു “ടാറ്റാ ഇൻസ്റ്റിറ്റൂട്ട് ഓഫ് സോഷ്യൽ സയൻസിൽ” “ക്രിമിനോളജി” ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കാണാൻ വന്നു.

    എല്ലാം വീക്ഷിച്ച് മടങ്ങി പോയി.

    തുടർന്ന് അദ്ദേഹം വീട്ടിൽ എത്തി എൻ്റെ ഭാര്യയെയും സന്ദർശിച്ചു.

    ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു.

    ” ഇന്ത്യയിൽ പാമ്പു വിഷബാധിതരിൽ 95 ശതമാനവും മരിച്ചു പോകുകയാണ് പതിവ് “!


    അടുത്ത ദിവസം രാവിലെ ഡോക്ടർ വന്നപ്പോൾ ഡിസ്മാർജ് ചെയ്തു കൊണ്ട് പറഞ്ഞു.

    “തന്ന മരുന്നുകൾ മുറ തെറ്റാതെ കഴിക്കണം; എന്തെങ്കിലും അസുഖം തോന്നിയാൽ ഉടനെ വരണം; മൂത്രത്തിൽ രക്ത നിറം കണ്ടാൽ ഉടൻ
    അഡ്മിറ്റ് ആകണം.”

    ദൈവസഹായത്താൽ പിന്നീട് ഒരു അസുഖവും അനുഭവപ്പെട്ടില്ല.



  • ജലകന്യകയും മരംവെട്ടിയൂം

    ഒരിടത്തൊരിടത്ത് ഒരു മരം വെട്ടുകാരനുണ്ടായിരുന്നു.. പതിവുപോലെ അങ്ങേർകൊടും ദരിദ്രനുമായിരുന്നു…  

    ഒരു വർഷം മുൻപ് അദ്ദേഹം ആശിച്ചു മോഹിച്ച് ഒരു ജട്ടി വാങ്ങുകയുണ്ടായി.. കാലപ്പഴക്കം കൊണ്ട് അതിന്റെ കളറൊക്കെപ്പോയി കുറെ ഓട്ടകളൊക്കെ വീണെങ്കിലും അയാൾക്കാ ജട്ടി ജീവനായിരുന്നു..  

    പരമാവധി സമയം അതൂരി വെക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു… പുതിയൊരു ജട്ടി അയാളുടെ സ്വപ്നങ്ങൾക്കുമപ്പുറത്തായിരുന്നു….  

    അന്നും പതിവു പോലെ അയാൾ കാട്ടിൽ പോയി ഒരു പാടുനേരം ചുമ്മാ മരത്തിനിട്ട് വെട്ടി കലിപ്പ് തീർത്തു.. വല്ലാതെ വിയർത്ത അയാൾ കാട്ടിലെ നദിക്കരയിൽ കുളിക്കാനുള്ള പരിപാടിയുമായി എത്തിച്ചേർന്നു…  

    തന്റെ ജീവന്റെ ജീവനായ ജട്ടി നദിക്കരയിൽ ഊരി വെച്ച് തോർത്തുടുത്ത് അയാൾ കുളിക്കാനിറങ്ങി…. നിർഭാഗ്യവശാൽ തെക്കന്മലയിൽ ഒരു ഉരുൾപൊട്ടൽ ഉണ്ടാവുകയും പെട്ടെന്ന് നദി കരകവിഞ്ഞൊഴുകുകയും ചെയ്തു…  

    വെള്ളത്തിലായ തന്റെ ജട്ടി ലക്ഷ്യമാക്കി മരം വെട്ടി നീന്തിയെത്തി യെങ്കിലും രക്ഷയുണ്ടായില്ല….  

    അഴലിന്റെ ആഴങ്ങളിൽ ജട്ടി മാഞ്ഞു പോയി….

    നോവിന്റെ തീരങ്ങളിൽ അയാൾ മാത്രമായി……

    തന്റെ പൊന്നോമന ജട്ടി പോയത് ആ പാവത്തിനു താങ്ങാനായില്ല…..അയാൾ നെഞ്ചത്തടിച്ച് ഇങ്ങനെ വിലപിക്കാനാരംഭിച്ചു.. എന്റെ ജട്ടി…എന്റെ ജട്ടി എന്നെ വിട്ടുപോയി… എനിക്കെനിയെന്തുണ്ട്?  

    അയ്യോ എന്റമ്മച്ചിയേ….  

    ഈ സമയം രാത്രിക്ക ത്ത ക്ക് ചോറിനുള്ള ചാളക്കറിയുണ്ടാക്കാൻ ചാള പിടിക്കാൻപൊങ്ങി വന്ന ജലകന്യകയുടെ കാതിൽ ഈദീനരോദനം പതിച്ചു.. മരം വെട്ടിയുടെ മുന്നിൽപ്രത്യക്ഷപ്പെട്ട് ജലകന്യകഇങ്ങനെ പറഞ്ഞു…  

    ഞാനാണീ പഞ്ചായത്തിലെ ജലകന്യക..ഹൗ മേ ഐ അസിസ്റ്റ് യൂ?? എന്താ നിന്റെ വെഷമം??  

    മരം വെട്ടി: എന്റെ പേരു ബാലകൃഷ്ണൻ..  

    ജലകന്യക: അതാണോ നിന്റെ വെഷമം?  

    മരംവെട്ടി: ” എന്റെ ജട്ടി നദിയിൽ മുങ്ങിപ്പോയി ജലജേച്ചീ..”  മനസലിഞ്ഞ ജലകന്യക ബ്ലും എന്നു വെള്ളത്തിലേക്ക്‌ഡൈവ് ചെയ്ത് അപ്രത്യക്ഷയായി..  

    പൊങ്ങി വന്നത് ഒരു ജട്ടിയുമായിട്ടായിരുന്നു..

    പണ്ട് മാർത്താണ്ട വർമ്മ ധരിചിരുന്ന രത്നങ്ങൾ പതിച്ച ഒരു കിടിലൻ ജട്ടി!!!!!!  

    പക്ഷെ മരം വെട്ടി പറഞ്ഞു..

    നോ എന്റെ ജട്ടി ഇതല്ല…..  

    വീണ്ടും ബ്ലും എന്നു വെള്ളത്തിൽ ചാടിയ കന്യക ഒരു 24 കാരറ്റ് തനിത്തങ്ക ജട്ടിയുമായാണു തിരിച്ചെത്തിയത്… മരം വെട്ടി പുല്ലു പോലെ പറഞ്ഞു.. ഇതെന്റെ ജട്ടിയല്ല…  

    വെള്ളി ജട്ടിയും ചെമ്പിന്റെ ജട്ടിയും ഒടുവിലൊരു ജോക്കി ജട്ടിയും കൊണ്ടു കാണിച്ചെങ്കിലും

    മരംവെട്ടി തന്റെ പഴഞ്ചൻ ജട്ടിയുടെ ഇലാസ്റ്റികിൽ കടിച്ചു തൂങ്ങിക്കിടന്നു .  

    വീണ്ടും ബ്ലും എന്നു മുങ്ങിപ്പോയ കന്യക ഒടുവിൽ മരം വെട്ടിയുടെ 40% കിഴിവുള്ള കൂറ ജട്ടിയുമായി പൊങ്ങി വന്നു.. ആനന്ദ തുന്തിലനായ മരം വെട്ടി ആർത്തുവിളിച്ചു..  

    യേസ്..ഇതാണെന്റെ ജട്ടി..ഇതു തന്നെയാണെന്റെ ജട്ടി..  

    മരം വെട്ടിയുടെ സത്യസന്ധതയിൽ സന്തുഷ്ടയായ ജലകന്യക കോടികൾ വില മതിക്കുന്ന ആ ജട്ടികളെല്ലാം അയാൾക്കു സമ്മാനമായി നൽകി..  

    ഗുണപാഠം ഓഫ് ദി സ്റ്റോറി :-അന്യന്റെ ജട്ടിയോട് അത്യാഗ്രഹമില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് നന്മകൾ കൊണ്ടുത്തരും…..  

    (കടപ്പാട്)